പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് 4 ഉന്നതാധികാര കമ്മിറ്റികള്‍ രൂപീകരിച്ചു; ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്

Jun 19, 2026 - 22:34
Jun 19, 2026 - 22:49
 0
പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് 4 ഉന്നതാധികാര കമ്മിറ്റികള്‍ രൂപീകരിച്ചു; ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നാല് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു. എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും, ജാഗ്രതാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും, മരുന്നുകളുടെ ലഭ്യതയും സംഭരണവും ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ ഹൈപ്പവര്‍ കമ്മിറ്റികൾക്ക് രൂപം നൽകിയിരിക്കുന്നത്.

ആരോഗ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര സമിതി, ഡോ. എസ്.എസ്. ലാല്‍ അധ്യക്ഷനായ വിദഗ്ധ ഉപദേശ സമിതി, ജില്ലാ കളക്ടര്‍മാർ നേതൃത്വം നൽകുന്ന ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി, ആശുപത്രി സൂപ്രണ്ടുമാരുടെ ചുമതലയിലുള്ള സ്ഥാപനതല സ്റ്റിയറിങ് കമ്മിറ്റി എന്നിവയാണ് പുതുതായി രൂപീകരിച്ച സമിതികൾ. ഇതിൽ വാര്‍ഷിക പകര്‍ച്ചവ്യാധി കലണ്ടര്‍ തയാറാക്കലും ക്വാറന്‍റീന്‍ പ്രോട്ടോക്കോള്‍ പുതുക്കലുമാണ് ഉന്നത അധികാര സമിതിയുടെ പ്രധാന ചുമതലകൾ. വിദഗ്ധ ഉപദേശ സമിതി ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ പ്രതിരോധ മാതൃകകൾ പഠിച്ച് ഗവണ്‍മെന്‍റിന് ആവശ്യമായ പ്രെപ്പോസലുകള്‍ സമര്‍പ്പിക്കും. ജില്ലാതല സമിതികൾ ഓരോ ആഴ്ചയും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ, സ്ഥാപനതല സമിതികൾ പകര്‍ച്ചവ്യാധി പടരുന്ന പ്രദേശങ്ങളിൽ ആവശ്യമായ പ്രാദേശിക ചട്ടങ്ങളും അനുബന്ധ സഹായങ്ങളും ഉറപ്പാക്കും.

അതേസമയം, സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടക്കാത്തതാണ് നിലവിലെ പകര്‍ച്ചവ്യാധി വര്‍ധനവിന് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഇതോടൊപ്പം സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ആരോഗ്യവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം രോഗബാധ അസാധാരണമാംവിധം ഉയർന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54 പേര്‍ക്ക് മാത്രമായിരുന്നു. മുൻവർഷങ്ങളിൽ യഥാക്രമം 2025-ൽ 132 പേർക്കും, 2024-ൽ 121 പേർക്കും, 2023-ൽ 90 പേർക്കും, 2022-ൽ 83 പേർക്കുമാണ് രോഗം ബാധിച്ചത്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രത പുലർത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow