'കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തില്‍ അടച്ചുപൂട്ടപ്പെട്ട സർക്കാർ സ്കൂള്‍'; അധികൃതര്‍ എന്ന് കണ്ണ് തുറക്കും?

മാലിന്യം കുന്നുകൂടുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി തവണ രക്ഷിതാക്കള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ ഈ സ്‌കൂളിന്റെ ദയനീയാവസ്ഥ അവഗണിച്ചെന്ന് മാത്രമല്ല നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടുമില്ല.

Mar 12, 2025 - 08:02
Mar 16, 2025 - 22:53
 0  31
'കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തില്‍ അടച്ചുപൂട്ടപ്പെട്ട സർക്കാർ സ്കൂള്‍'; അധികൃതര്‍ എന്ന് കണ്ണ് തുറക്കും?

തിരുവനതപുരം: കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിച്ചു ചാട്ടമെന്ന് ആവര്‍ത്തിച്ചു പറയുന്ന കേരള സര്‍ക്കാരിന്‍റെ മൂക്കിന്‍ തുമ്പത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ നാമാവശേഷമാകുന്നു. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കേന്ദ്രമായ ബീമാപള്ളിയിലെ സര്‍ക്കാര്‍ പ്രീ പ്രൈമറി സ്‌കൂളാണ് അധികൃതരുടെ അനാസ്ഥ മൂലം അടച്ചുപൂട്ടിയിരിക്കുന്നത്.

സാങ്കേതിക സൗകര്യങ്ങളോ മറ്റ് വിഷയങ്ങളോ അല്ല സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കാരണമായത് മറിച്ച് മാലിന്യക്കൂമ്പാരം കാരണം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നതെന്ന് പ്രദേശവാസികള്‍ 'ദ വോയ്‌സ് ഓഫ് ഇന്ത്യ'യോട് പറയുന്നു.

അതേസമയം നിരവധി വിദ്യാര്‍ഥികളാണ് ഈ സ്‌കൂളിനെ ആശ്രയിച്ച് ഉണ്ടായിരുന്നത്. മാലിന്യം കുന്നുകൂടുമ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി തവണ രക്ഷിതാക്കള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ ഈ സ്‌കൂളിന്റെ ദയനീയാവസ്ഥ അവഗണിച്ചെന്ന് മാത്രമല്ല നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടുമില്ല.

സ്‌കൂളിന് ചുറ്റും പരിസരപ്രദേശങ്ങളിലുമായി രൂപപ്പെട്ട മാലിന്യക്കൂമ്പാരമാണ് ഈ അടച്ചുപൂട്ടലിന് കാരണമായത്. ആദ്യം നശിപ്പിക്കേണ്ടത് സ്‌കൂളാണോ അതോ മാലിന്യക്കൂമ്പാരമാണോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് കിട്ടുന്ന വിദ്യാലയമാണ് ആദ്യം ഇവിടെ അധികാരികളുടെ നിര്‍ബന്ധത്താല്‍ അടച്ചുപൂട്ടപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യക്കൂമ്പാരത്തിന്റെ വലിപ്പം കൂടിയിട്ടേയുള്ളൂ. സ്‌കൂള്‍ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു.

വിദ്യാര്‍ഥികള്‍ ഇവിടെനിന്നും മറ്റു സ്കൂളുകളിലേയ്ക്ക് പോയി തുടങ്ങി. ആത്മാര്‍ഥമായി ജോലി ചെയ്ത അധ്യാപികയെ താത്കാലികമായി പിരിച്ചുവിട്ടു, രണ്ട് ആയമാരെ സ്ഥലം മാറ്റി. കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതിന് പകരം ഇവിടെ നടന്നത്- കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുക, ജീവനക്കാരുടെ ജീവനോപാധി ഇല്ലാതാക്കുക, മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ്.

ഒപ്പം രോഗവ്യാപനത്തിനുള്ള സാഹചര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലായി 13 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വാര്‍ഡില്‍ 25,000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് ഈ രോഗവ്യാപനമെന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

2016 മുതല്‍ മാലിന്യക്കൂമ്പാരവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നാളിതുവരെ കോര്‍പ്പറേഷന്‍ യാതൊരു പരിഹാരവും ഉണ്ടാക്കിയിട്ടില്ല. 2024 ലെ ഓണത്തോടനുബന്ധിച്ച് പ്രമുഖ മാധ്യമത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വിവരവകാശ കമ്മീഷന്‍, ബാലവകാവകാശം, നിയമസഹായവേദി എന്നിവര്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹിയറിങ് നടത്തി പ്രശ്നത്തിന്  പരിഹാരമുണ്ടാക്കാമെന്നായി.

എന്നാല്‍ ഒടുവിൽ പരിഹാരം സ്‌കൂള്‍ അടച്ചുപൂട്ടുകയെന്ന നടപടിയായിരുന്നു. താത്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ട് മാലിന്യം ഘട്ടം ഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയെന്നാണ് തീരുമാനമായത്. പക്ഷെ  അത്തരത്തിലൊരു സംവിധാനം നടപ്പാക്കാതെ എന്നന്നേക്കുമായി സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നു.

4,5 മാസങ്ങള്‍ കഴിഞ്ഞു, സ്കൂള്‍ ഇതുവരെ തുറന്നിട്ടില്ല. കൂടാതെ ഇവിടത്തെ ഒരധ്യാപികയെ അപമാനിക്കുന്ന വിധം സസ്‌പെൻഡും ചെയ്തു. അച്ചടക്ക കാര്യങ്ങളില്‍ അലംഭാവം കാണിച്ചെന്ന് പറഞ്ഞാണ് സസ്പെന്‍ഡ് ചെയ്യല്‍. എന്നാല്‍, അധ്യാപിക ഈ വിഷയത്തില്‍ കുറ്റക്കാരിയല്ല എന്നതാണ് സ്രോതസ്സുകളിൽ നിന്നും അറിയാൻ കഴിയുന്നത്.

സാധാരണ വാര്‍ഡുകളില്‍ 3,000 - 4,000 പേരാണ് ഉള്ളതെങ്കില്‍ ഇവിടെ ഒരു വാര്‍ഡില്‍ 25,000 പേരാണ് താമസിക്കുന്നത്.

സംഭവത്തിൽ ആക്ടിവിസ്റ്റായ സഞ്ജീവിന്റെ പ്രതികരണം

"തിരുവനന്തപുരം നഗരസഭയിലെ ഈ ഗതിക്കെട്ട അവസ്ഥകൾ വെളിപ്പെടുത്തുന്ന ഓരോ രേഖകളിലും പരമാവധി വെള്ളം കലർത്തിയ ഹെൽത്ത് വിഭാഗവും അവിടത്തെ അധികാരികൾക്കും പരമാവധി സപ്പോർട്ടുമായിട്ട് ഭരണകക്ഷിയിലേയും പ്രതിപക്ഷത്തിലേയും ജനപ്രതിനിധികൾ വെള്ളം തൊടാതെ കരയ്ക്ക് മാറി നിൽക്കുകയാണ്," എന്ന്  ആക്ടിവിസ്റ്റായ സഞ്ജീവ് പറയുന്നു.

'ജനങ്ങൾ ഉണരാത്ത ഈ നാട്ടിൽ ഇനിയും തിരുവനന്തപുരം നഗരസഭയും അതിലെ ലോക പ്രശസ്തരായ പ്രതിനിധികളും ഉദ്യോഗസ്ഥരും പലവിധ അവാർഡുകളും അംഗീകാരങ്ങളും വാങ്ങിച്ചു കൂട്ടും. നഗരസഭയുടെ പൊതുസ്വത്ത് കൈയ്യേറി നശിപ്പിച്ച് അനധികൃത നിർമ്മാണം നടത്തിയ ബഹു. ഹൈക്കോടതിയുടെ ചാരാച്ചിറ കുളം കേസിനാസ്പദമായ രേഖകൾ നേരാവണ്ണം മനഃപൂർവ്വം നൽകാത്തതിന്മേൽ തിരുവനന്തപുരം നഗരസഭാ മേയറുടെ പിഎ കൂടിയായ അസിസ്റ്റൻ്റ് നന്ദു. ജി. എച്ചിനെതിരെ ₹25,000/- ഫൈൻ ചുമത്തിയ വിവരാവകാശ കമ്മീഷൻ ഉത്തരവ് കൂടി, ഈ നാട്ടിൽ ജനങ്ങൾ അറിയാത്ത വിധം മാധ്യമങ്ങളും ജനപ്രതിനിധികളും മുക്കിയെന്നും ഇന്ന് ഇതൊന്നും വാർത്തകൾ അല്ലെന്നും  സഞ്ജീവ് പ്രതികരിക്കുന്നു.

വാർത്തകൾ ആകണമെങ്കിൽ അവിടെ വ്യത്യസ്തകളും പ്രത്യേകതകളുമുള്ള വലിയ രീതിയിൽ ഘോഷിക്കപ്പെടാൻ പാകത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കണം. പണ്ടത്തെ പോലെ ഒരു കൊലപാതകം, ഒരു പീഡനം, ഒരു മോഷണം ഒന്നും വലിയ സംഗതികളോ വാർത്തകളോ ഒന്നുമല്ല, എല്ലാത്തിൻ്റെയും വോളിയവും   എക്സ്ട്രിമിസിറ്റിയും അതിഭയാനകമായാൽ കുറച്ചൊക്കെ പൊതുസമൂഹം ശ്രദ്ധിച്ചു എന്ന് വരും. അതിനാൽ, തിരുവനന്തപുരം നഗരസഭയിലെ കെടുകാര്യസ്ഥതയും പ്രതികാരബുദ്ധിയോടുള്ള ഉദ്യോഗസ്ഥ - പൊതുജന പീഡനങ്ങളും ഇതുവരെയുള്ളതിനെക്കാൾ ഇനിയും കൂടും'- അദ്ദേഹത്തിന്‍റെ വാക്കുകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow