തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസമേകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കൂടിയാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ആ പ്രശ്‌നം പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു.
സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.