അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരുവിൽ നിന്ന് അയർലൻഡിലെത്തിയ അശ്വതി, ഡബ്ലിനിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്നു
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരനെ (33) മരിച്ച നിലയിൽ കണ്ടെത്തി. ബ്രേ (Bray) തീരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്.
ബെംഗളൂരുവിൽ നിന്ന് അയർലൻഡിലെത്തിയ അശ്വതി, ഡബ്ലിനിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്നു. ജോലി സംബന്ധമായ മാറ്റത്തിന്റെ ഭാഗമായി ലെറ്റർക്കെന്നിയിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ലുവാസ് ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷമാണ് അശ്വതിയെ കാണാതാകുന്നത്. തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ ഡാൽകി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ആശുപത്രിയിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം അശ്വതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബെംഗളൂരുവിലുള്ള ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?