ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം; 31 ലക്ഷം കമ്മിഷൻ ആരോപണത്തിന് പിന്നാലെ ശബ്ദരേഖകൾ പുറത്ത്
ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖകൾ പുറത്തുവന്നു. കൊടികൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്ന് സ്ഥാപനത്തിന്റെ പ്രതിനിധി പറയുന്ന ശബ്ദരേഖയാണ് പുറത്തായത്.
ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം റോഡ് ഷോയിലെ കട്ടൗട്ടുകളുടെ പേരിൽ വ്യാജബിൽ തയ്യാറാക്കി 16 ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന തരത്തിലുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 1.62 കോടി രൂപയ്ക്ക് കൊടികൾ വാങ്ങിയ ഇടപാടിൽ കമ്മിഷൻ വാങ്ങിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ഒരു നേതാവ് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. കൊടികൾ, കട്ടൗട്ടുകൾ, വാഹനവാടക, ഹോട്ടൽ ബുക്കിങ് എന്നിവയിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് പരാതിയിലെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം കോർ കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് സൂചന.
What's Your Reaction?



