തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കുട്ടിയുടെ വീട്ടിൽ അച്ചാച്ചൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം നടന്നത്.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമനം. കൈവരിയുള്ള കിണറാണ്. അതിനാൽ കുഞ്ഞിനെ തനിയെ കിണറ്റിലേക്ക് വീഴില്ലെന്ന നിഗമനത്തിലാണ് പോലീസ്.
അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കുട്ടി ഇന്നലെ ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്ന് അമ്മ പറഞ്ഞു. മാത്രമല്ല അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം.
നിലവിൽ പോലീസ് അമ്മയെയും അച്ഛനേയും അമ്മാവനേയും ചോദ്യം ചെയ്യുകയാണ്. കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
What's Your Reaction?






