തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തൃശൂരിലാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഇവർ ഗർഭിണിയായിരുന്നു.
സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡി യിൽ എടുത്തത്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഗർഭിണിയായിരുന്ന ഫസീലയെ ഭർത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏൽപിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു.
'ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‌റെ വയറ്റിൽ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ്. എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്', എന്നാണ് സന്ദേശത്തിൽ പറയുന്നത്.