കൽപ്പറ്റ: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിൽ ടൗണ്‍ഷിപ്പിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. വൈകാതെ തന്നെ അപ്പീലുകളില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു വര്‍ഷക്കാലം യഥാര്‍ഥത്തില്‍ കണ്ണിലൂടെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ചതുരശ്ര കിലോമീറ്ററിന് അകത്ത് 298 പേര്‍ മരണപ്പെടുന്ന, ആറ് ലക്ഷം മെട്രിക്ടണ്‍ ഡബ്ബറി രൂപീകരിക്കപ്പെടുന്ന ഒരു ദുരന്തം വേറെ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.