ഇസ്‌ലാമാബാദ് ചർച്ചകൾക്ക് മുന്നോടിയായി എണ്ണവിലയിൽ ഇടിവ്; ഹോർമുസിൽ പ്രതിസന്ധി തുടരുന്നു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾ നടക്കാനിരിക്കെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴേക്ക്. സംഘർഷം അയയുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എന്നാൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ ബാരലിന് 115 ഡോളറിന് മുകളിൽ പോയ വിലയാണ് ഇപ്പോൾ 100 ഡോളറിൽ താഴെയെത്തിയത്. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി കുറയാൻ സഹായിക്കും.
എണ്ണവില കുറയുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു.
യുദ്ധസമാനമായ സാഹചര്യത്തിൽ ഹോർമുസിൽ ഇറാൻ സൈന്യം മൈനുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കൃത്യമായ ട്രാക്കിങ് സംവിധാനമില്ലാതെ സ്ഥാപിച്ച ഇവ എവിടെയൊക്കെയാണെന്ന് കണ്ടെത്താൻ ഇപ്പോൾ ഇറാൻ സൈന്യത്തിന് പോലും കഴിയുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് വലിയ ഭീഷണിയാണ്.
കടലിടുക്ക് ഉടൻ തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിന് ‘‘താക്കോൽ കളഞ്ഞുപോയി’’ എന്നായിരുന്നു ഇറാന്റെ പരിഹാസരൂപേണയുള്ള മറുപടി.
What's Your Reaction?