ശക്തമായ മഴ: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
ശക്തമായ മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്

തിരുവനന്തപുരം: മധ്യ - തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് (മഞ്ഞ അലർട്ട്) മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്- യെല്ലോ അലർട്ട്
26/09/2025: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്
27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?






