എട്ടാംക്ലാസ് വിദ്യാര്‍ഥിയെ 11ാം ക്ലാസ് വിദ്യാര്‍ഥികളുടെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
സ്കൂൾ അധികൃതർ വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു

ആലപ്പുഴ: വിദ്യാർഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളാണ് മര്‍ദിച്ചത്. കറ്റാനം ഭരണിക്കാവ് സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ അധികൃതർ വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാർഥിയാണ് തന്നെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയതെന്ന് റാഗിങ്ങിന് ഇരയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റൽ മുറിയിൽ സീനിയർ വിദ്യാർഥികൾ തന്നോട് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും മർദിക്കുകയുമായിരുന്നെന്ന് കുട്ടി പറഞ്ഞു. മുമ്പും സ്കൂളിൽ റാഗിങ് നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാരെയും ഇത്തരത്തിൽ മർദിച്ചിട്ടുണ്ടെന്നും എട്ടാം ക്ലാസുകാരൻ വെളിപ്പെടുത്തി.
മർദനമേറ്റ് കുട്ടി ബോധരഹിതനായെന്നും സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കാൻ പോലും തയാറായില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം സ്കൂളിലെത്തിയപ്പോഴാണ് മർദനവിവരം അറിയുന്നത്. ഉടനെ ഗേറ്റ് പാസ് വാങ്ങി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പലിനോട് കാര്യം അവതരിപ്പിച്ചപ്പോൾ നിങ്ങളുടെ മകന് ഇവിടെ പഠിക്കേണ്ടതല്ലേയെന്നാണ് ചോദിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി.
അതേസമയം, റാഗിങ് നടന്നിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും തുടർന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ഇങ്ങനെ കുട്ടിക്ക് മർദനമേൽക്കുകയുമായിരുന്നെന്നും സ്കൂൾ അധികൃതര്‍ പറഞ്ഞു. ആറ് ഹയർസെക്കണ്ടറി വിദ്യാർഥികളെ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. കളക്ടർക്ക് സ്കൂൾ അധികൃതർ റിപ്പോർട്ടും കൈമാറിയിട്ടുണ്ട്.
What's Your Reaction?






