രാഹുലിനെതിരായ പീഡന പരാതി: യുവതിയുടെ മൊഴിയെടുക്കുന്നു; നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് പുതിയ ശബ്ദരേഖ
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടാണ് യുവതി വ്യാഴാഴ്ച പരാതി നൽകിയത്
തിരുവനന്തപുരം: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുപ്പ് പോലീസ് ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നരമണിക്കൂറിലധികം പിന്നിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടാണ് യുവതി വ്യാഴാഴ്ച പരാതി നൽകിയത്.
പരാതി ഉടൻ തന്നെ പോലീസിന് കൈമാറുകയും തിരുവനന്തപുരം റൂറൽ എസ്.പി. കെ.എസ്. സുദർശനന് അന്വേഷണച്ചുമതല നൽകുകയും ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും.
പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താലുടൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നീക്കം ആരംഭിച്ചതായാണ് വിവരം. ഇതിനായി അദ്ദേഹം അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ, പരാതിക്കാരിയുടേതെന്ന് കരുതുന്ന പുതിയൊരു ശബ്ദരേഖ വ്യാഴാഴ്ച പുറത്തുവന്നിട്ടുണ്ട്. ഈ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചുവെന്ന് യുവതി ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകിയെന്നും ഇതേത്തുടർന്ന് മൂന്നുദിവസം കഠിനമായ രക്തസ്രാവമുണ്ടായെന്നും ശബ്ദരേഖയിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിൽ എത്തിയപ്പോൾ വീഡിയോ കോൾ വഴി വിളിച്ചാണ് രാഹുൽ നിർബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചത്.
രക്തസ്രാവമുണ്ടായി അവശനിലയിലായതോടെ യുവതി വൈദ്യസഹായം തേടി. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്ന് കഴിച്ചതിന് ഡോക്ടർ ശകാരിച്ചെന്നും ജീവൻ തന്നെ അപകടത്തിലായേനെ എന്ന് ഡോക്ടർ പറഞ്ഞെന്നും പ്രചരിക്കുന്ന ശബ്ദരേഖയിലുണ്ട്.
What's Your Reaction?

