യുദ്ധം എരിതീയിലേക്ക്; എണ്ണയും ചരക്കും സ്തംഭിക്കും, ട്രംപിനെതിരെ ഇറാൻറെ പ്ലാൻ ബി
പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചാണ് ഇറാൻ ലോകത്തെ ഞെട്ടിച്ചത്. കനത്ത തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ഇതുവഴിയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാന് കഴിയുന്നുണ്ട്. ഇറാനൊപ്പം ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒരു കാലത്ത് ഇറാന്‍റെ പിന്നിൽ അണിനിരന്ന യെമനിലെ ഹൂതികളുടെ അസാനിധ്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഹൂതികൾ യുദ്ധത്തിൽ നേരിട്ട് പ്രവേശിച്ചിട്ടില്ല. ഹൂതികളുടെ അസാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹൂതികളും യുദ്ധത്തിൽ പ്രവേശിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകവ്യാപാരത്തിൽ നിർണായകമായ മറ്റൊരു കടലിടുക്ക് കൂടി സംഘർഷത്തിന് വേദിയാകും.
യെമനിലെ ഷിയാ ന്യൂനപക്ഷമായ സെയ്ദി വിഭാഗത്തിലെ സായുധ ഗ്രൂപ്പാണ് ഹൂതികൾ. ഇറാൻ നേതൃത്വം നൽകുന്ന പ്രതിരോധത്തിന്‍റെ അച്ചുതണ്ടിലെ ഭാഗം. 1990കളിലാണ് ഇവരുടെ ഉദയം. യെമനിലെ ഔദ്യോഗിക ഭരണത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ഇവർ ഇതുവരെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രംഗത്തിറങ്ങിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾ ഹൂതികളുടെ ശക്തി ക്ഷയിപ്പിച്ചെന്നാണ് കരുതുന്നത്. ഇറാനുമായി വിശ്വാസപരമായി ഏറെ അടുത്തു നിൽക്കുന്നവരല്ല ഹൂതികൾ. അതുകൊണ്ട് തന്നെ സൗദി അടക്കമുള്ള ഏതെങ്കിലും ഗൾഫ് രാജ്യങ്ങളുമായി സമാധാന ശ്രമങ്ങൾക്ക് ഹൂതികൾ തയാറായേക്കുമെന്നും ഒരു വിഭാഗം അനലിസ്റ്റുകൾ പറയുന്നു. എന്നാൽ എന്തിനും തയാറാണെന്ന് അടുത്തിടെ ഹൂതികളുടെ നേതാവ് അബ്ദുള്ള അൽഹൂതി പ്രതികരിച്ചിരുന്നു. ഇത് അപകട മുന്നറിയിപ്പായി കാണുന്നവരുമുണ്ട്.
What's Your Reaction?