ഇറാനുമായി ഇപ്പോൾ കരാറില്ലെന്ന് ട്രംപ്; പരമോന്നത നേതാവ് മൊജ്തബ ഖമേനി എവിടെയെന്ന് ചോദ്യം
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായി ഉടൻ ഒരു സമാധാന കരാറിലെത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പുതിയ ഭരണനേതൃത്വത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ട്രംപ്, അവർക്ക് മുന്നിലുള്ള ഏക വഴി 'കീഴടങ്ങൽ' മാത്രമാണെന്നും പരിഹസിച്ചു.
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്. കരാറിനായി ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്ക മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി ഒരു ഉടമ്പടി ഉണ്ടാകണമെങ്കിൽ അത് വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു കരാറിന് താൻ തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതിനെ ട്രംപ് ചോദ്യം ചെയ്തു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ച് വരുന്നത് കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിന്റെ നന്മയ്ക്കായി ബുദ്ധിപരമായ തീരുമാനമെടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച ഭരണം കാഴ്ചവെക്കാൻ ശേഷിയുള്ള ഒട്ടേറെ പേർ ഇറാനിലുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.
What's Your Reaction?