ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇനി അസിം മുനീർ സർവാധികാരി. പാകിസ്ഥാന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു.
അഞ്ച് വർഷത്തേക്കാണ് നിയമനം. നിയമനത്തിലൂടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. ഇതോടെ, കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും.
കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീർ. നവംബർ മാസം 28നാണ് മുനീർ വിരമിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ഒഴിവാക്കാനാണ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് എന്ന പുതിയ സ്ഥാനം കൊണ്ടുവന്നത്. നവംബറിൽ ചേർന്ന പാർലമെന്റ് യോഗം ഭരണഘടനയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്‌താണ് സിഡിഎഫ് പദവി സൃഷ്ടിച്ചത്.