തുർക്കിയിൽ വിമാനാപകടം: ലിബിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു
ജനറൽ ഹദ്ദാദിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരും അപകടത്തിൽ മരണപ്പെട്ടു
അങ്കറ: തുർക്കി സന്ദർശനത്തിനെത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് വിമാനാപകടത്തിൽ മരിച്ചു. അങ്കറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നുവീണത്. ഇന്നലെ രാത്രി 8:10-ന് എസൻബോഗ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം, അരമണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നു വീഴുകയായിരുന്നു.
ജനറൽ ഹദ്ദാദിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരും അപകടത്തിൽ മരണപ്പെട്ടു. തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉന്നതതല ചർച്ചകൾക്ക് ശേഷം മടങ്ങുകയായിരുന്നു ഇദ്ദേഹം.
ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലിബിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനും ഭിന്നിച്ചു നിൽക്കുന്ന സൈനിക വിഭാഗങ്ങളെ ഒന്നിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ്.
What's Your Reaction?