ഉക്രെയ‍്നില്‍ മിസെെലാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു
സുമിയിലെ പള്ളിയിൽ ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് ആക്രമണം

കീവ്: ഉക്രെയ‍്ന്‍ നഗരമായ സുമിയില്‍ റഷ്യ നടത്തിയ മിസെെല്‍ ആക്രമണത്തില്‍ 31 മരണം. രണ്ട് മിസെെലുകളാണ് തിരക്കേറിയ നഗരമധ്യത്തില്‍ പതിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ കൂട്ടികളാണ്. 10 കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സുമിയിലെ പള്ളിയിൽ ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റഷ്യ നടത്തുന്നത് ഭീകരപ്രവര്‍ത്തനമാണെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആരോപിച്ചു.
റഷ്യന്‍ നടപടിക്കെതിരെ ആഗോള തലത്തില്‍ ശക്തമായ പ്രതികരണം ആവശ്യമാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യ കൃത്യമായി ഇത്തരത്തിലുള്ള ഭീകരത ആഗ്രഹിക്കുന്നു, അവർ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്. റഷ്യയിൽ സമ്മർദം ചെലുത്താതെ സമാധാനം ഉണ്ടാകില്ല. നടന്ന ചർച്ചകൾക്കൊന്നും ബാലിസ്റ്റിക് മിസൈലുകളെയും വ്യോമ ബോംബുകളെയും തടയാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുമായുള്ള അതിർത്തിയിൽ നിന്ന് 15 മൈൽ (25 കിലോമീറ്റർ) അകലെയാണ് സുമി, ഉക്രെയ‍്ന്റെ പ്രധാന സെെനിക കേന്ദ്രങ്ങളിലൊന്നാണ്.
റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടന്നതിനു പിന്നാലെയാണ് ആക്രമണം. സമ്പൂർണ വെടിനിർത്തലിന് യുഎസ് പിന്തുണയുള്ള നിർദേശം റഷ്യ നിരസിച്ചതായി ഉക്രെയ‍്ന്‍ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
സമാധാനത്തിനുള്ള ഏക തടസം റഷ്യയാണെന്നും ആൻഡ്രി സിബിഹ ആരോപിച്ചു. ഇരുരാജ്യങ്ങളും ഊർജ്ജ മേഖല ലക്ഷ്യമിടുന്നത് നിർത്താൻ കഴിഞ്ഞ മാസം സമ്മതിച്ചെങ്കിലും, കരാർ ലംഘിച്ചതായി ഇരുപക്ഷവും പരസ്‌പരം ആരോപിക്കുന്നു.
What's Your Reaction?






