'ഒരുപാട് വേദന ഉണ്ടാക്കുന്നു, പിതൃതുല്യനായ നേതാവ്'; പി.പി. തങ്കച്ചന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നേതാക്കള്‍
പിപി തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നേതാക്കള്‍. പി.പി.തങ്കച്ചന്റെ വേര്‍പാട് ഒരുപാട് വേദന ഉണ്ടാക്കുന്നെന്നും എല്ലാവരെയും ചേര്‍ത്തുപിടിച്ച നേതാവായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പി.പി. തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. പിപി തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
'ഞങ്ങള്‍ക്ക് പിതൃതുല്യനായ നേതാവാണ്. നേതൃനിരയില്‍ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ചിച്ച അദ്ദേഹം പാര്‍ട്ടിയെ വളര്‍ത്താന്‍ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തു' സതീശന്‍ പറഞ്ഞു.
പി.പി.തങ്കച്ചന്റെ വേര്‍പാട് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഞങ്ങളുടെയൊക്കെ ആദരണീയനായ നേതാവാണ് അദ്ദേഹം. ജനഹൃദയത്തില്‍ സ്ഥാനം പിടിച്ച നേതാവ്. സ്പീക്കറായും മന്ത്രിയായും യുഡിഎഫ് നേതൃനിരയിലും വിശ്വാസ്യതയോടെ പ്രവര്‍ത്തിച്ചു' കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവാണ് പി.പി. തങ്കച്ചനെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാര്‍ട്ടിയെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ച് വിശ്വസിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറഞ്ഞു. പി.പി.തങ്കച്ചന്‍ എല്ലാവരെയും ചേര്‍ത്തുകൊണ്ട് പോകാന്‍ വൈഭവം കാണിച്ചുവെന്നും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു.
തന്റെ ആദ്യകാല സുഹൃത്തുക്കള്‍ ഓരോരുത്തരായി നഷ്ടപ്പെടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിപി തങ്കച്ചന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കര്‍മ്മധീരനായ നേതാവിനെ ആണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയേയും മുന്നണിയേയും നയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാകതയോടെ തീരുമാനങ്ങളെടുത്തു. സ്പീക്കറെന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും തന്റെ പാദമുദ്രകള്‍ പതിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
What's Your Reaction?