സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരണമില്ല പാര്‍ട്ടി പരിപായില്‍ കണ്ണീരോടെ വിതുമ്പി കെ സുധാകരന്‍
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ അതി വൈകാരികമായി സംസാരിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.
സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളിൽ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തുനിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരൻ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടും നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരൻ അതൃപ്തിയിലാണെന്ന വാർത്തകൾക്കിടെയാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. ഹൈക്കമാൻഡ് പ്രതിനിധികൾ അദ്ദേഹവുമായി ചർച്ച നടത്താനിരിക്കെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവർത്തകരെയും ഓർത്തെടുത്ത് സുധാകരൻ വൈകാരികമായി സംസാരിച്ചത്.
What's Your Reaction?