കേരളം വെന്തുരുകുമോ? 54 ഡിഗ്രി താപനിലയും ഫോണ്‍ സ്‌ഫോടനവും സത്യമെന്ത്?
തിരുവനന്തപുരം: വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ചൂടിനെക്കുറിച്ച് പ്രചരിക്കുന്ന ഭീതിജനകമായ സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഏപ്രിൽ 29 മുതൽ മെയ് 12 വരെയുള്ള കാലയളവിൽ കേരളത്തിലെ താപനില 45 മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും, ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും വാഹനങ്ങളിലെ ഇന്ധന ടാങ്കുകൾ നിറയ്ക്കരുതെന്നുമുള്ള സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സിവിൽ ഡിഫൻസ് വകുപ്പിന്റേതെന്ന പേരിൽ വരുന്ന ഈ മുന്നറിയിപ്പുകൾ വാസ്തവവിരുദ്ധമാണെന്നും കേരളത്തിൽ ഇങ്ങനെയൊരു വകുപ്പ് തന്നെ നിലവിലില്ലെന്നും അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധ സേനയായ സിവിൽ ഡിഫൻസിനെ വകുപ്പായി ചിത്രീകരിച്ചാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്. താപനില 54 ഡിഗ്രി കടക്കുമെന്ന ഒരു പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടില്ല. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കാലാവസ്ഥാ സംബന്ധമായ ഔദ്യോഗിക വിവരങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റും ഔദ്യോഗിക പേജുകളും മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ ഷെയർ ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
What's Your Reaction?