ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം; പുതിയ നിയമനം ആലപ്പുഴയിൽ
പി.എസ്. ശശികുമാറിനെ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സ്ഥാനത്ത് നിന്ന് തൃശൂരിലേക്ക് മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി. കേരള ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി നിയമിച്ചു. കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന ഇദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി നിയമിച്ചു.
പി.എസ്. ശശികുമാറിനെ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സ്ഥാനത്ത് നിന്ന് തൃശൂരിലേക്ക് മാറ്റി. നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികളിൽ ഹണി എം. വർഗീസിന്റെ പങ്ക് നിർണ്ണായകമായിരുന്നു: വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരം 2019-ലാണ് ഇവരെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബർ എട്ടിന് കേസിൽ വിധി പറഞ്ഞു.
1 മുതൽ 6 വരെയുള്ള പ്രതികളെ 20 വർഷം കഠിനതടവിന് ശിക്ഷിക്കുകയും നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പേരെ വെറുതെ വിടുകയും ചെയ്തു. സാധാരണഗതിയിൽ മൂന്ന് വർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും, ഈ കേസിന്റെ വിചാരണ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വേണ്ടിയാണ് ഹണി എം. വർഗീസിനെ എറണാകുളത്ത് തന്നെ തുടരാൻ അനുവദിച്ചിരുന്നത്. വിധി വന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
What's Your Reaction?



