സ്വർണത്തിനു പുത്തൻ തേരോട്ടം; പവൻ ആദ്യമായി 70,000 രൂപ കടന്നു
ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി

കേരളത്തിലും പുതുചരിത്രമെഴുതി സ്വർണം. പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. സ്വർണക്കുതിപ്പിന്റെ വർഷമായി മാറുകയാണ് 2025.
ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ.
22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി.
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്.
What's Your Reaction?






