ശ്രീനഗര്‍: പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ലെന്നും വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് സമ്മതിക്കുന്നത്. ആക്രമണം നടന്നത് തുറന്ന പുല്‍മേടിലാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലിചെയ്യുന്നതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ ആക്രമണം ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷം പൂർണമായും ഇല്ലാതാക്കിയെന്നത് തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താനായി മനഃപൂർവമുള്ള പ്രഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.