നിരാശയോടെ മടക്കം ഇറാൻ – യുഎസ് ധാരണയായില്ല, 21 മണിക്കൂർ നീണ്ട ചർച്ചയും പരാജയം
ഇതോടെ മേഖലയിലെ പിരിമുറുക്കം വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക ശക്തമായി
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്താൻ അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന അതീവ നിർണ്ണായകമായ ചർച്ചകൾ പരാജയപ്പെട്ടു. ആണവായുധ നയം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ധാരണയാകാത്തതിനെത്തുടർന്ന് അമേരിക്കൻ പ്രതിനിധി സംഘം മടങ്ങുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഔദ്യോഗികമായി അറിയിച്ചു. ഏകദേശം 40 ദിവസം പിന്നിട്ട മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ചർച്ചകളാണ് ഒരു കരാറിലും എത്താതെ അവസാനിച്ചത്.
ഇതോടെ മേഖലയിലെ പിരിമുറുക്കം വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക ശക്തമായി. ഭാവിയിൽ ഇറാൻ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് വ്യക്തമായ ഉറപ്പ് നൽകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ ഈ നിബന്ധന അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ല. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
"ഞങ്ങൾ ഒരു കരാറുമില്ലാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. അമേരിക്ക മുന്നോട്ടുവെച്ച കർശനമായ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചു," എന്ന് ഇസ്‌ലാമാബാദിൽ നടന്ന വാർത്താസമ്മേളനത്തിൽ വാൻസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച ചട്ടക്കൂടുകൾ അമിതമാണെന്നും തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇസ്‌ലാമാബാദിലെ 21 മണിക്കൂർ നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി.
What's Your Reaction?