ഇസ്രയേല്‍ വീണ്ടും കരയുദ്ധത്തിന്
റാഫയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്

ഗാസ സിറ്റി: പലസ്തീനില്‍ വീണ്ടും കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍ സൈന്യം. ഗാസ മുനമ്പിലെ റാഫയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന ഉത്തരവിട്ടു.
ഹമാസുമായുള്ള വെടിനിർത്തൽ കരാര്‍ ഇസ്രയേൽ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗാസയില്‍ വീണ്ടും വ്യോമ, കര ആക്രമണം നടത്തിവരുകയാണ്. ഇത് കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഇസ്രയേലിന്റെ നീക്കമെന്നാണ് സൂചന. അഭയാര്‍ത്ഥി കേന്ദ്രമായ മുവാസിയിലേക്ക് മാറണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വെടിനിർത്തൽ കരാറിലെ മാറ്റങ്ങൾ അംഗീകരിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുന്നതിനായി മാനുഷിക സഹായ വിതരണവും തടഞ്ഞിരിക്കുകയാണ്. ഇതോടെ ഗാസയില്‍ ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും അനുഭവപ്പെടുന്നു.
കഴിഞ്ഞദിവസം ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയതായി ഹമാസ് അറിയിച്ചു. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായുള്ള ഈജിപ്ഷ്യൻ കരാറാണ് ഹമാസ് അംഗീകരിച്ചത്.
ഈജിപ്ത് മുന്നോട്ട് വച്ച വെടിനിർത്തലിന് പകരമായി അഞ്ച് അമേരിക്കൻ-ഇസ്രയേലികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച ആദ്യ വെടിനിർത്തൽ കരാർ ജനുവരി 19 മുതൽ മാർച്ച് 18 വരെ മാത്രമാണ് നീണ്ടുനിന്നത്. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചിരുന്നു.
59 ഓളം ബന്ദികളെ ഇപ്പോഴും സംഘം കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല. ഒന്നര വർഷത്തിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അര ലക്ഷത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
What's Your Reaction?






