സാമ്പത്തിക തിരിമറി; ഫ്രഞ്ച് പ്രതിപക്ഷ നേതാവ് മരീന്‍ ലെ പെന്‍ കുറ്റക്കാരി
2027 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

പാരിസ്: യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്‍കാൻ ഉപയോഗിച്ച കേസിൽ ഫ്രാന്‍സിലെ പ്രതിപക്ഷ നേതാവ് മരീന്‍ ലെ പെന്‍ കുറ്റക്കാരി.
നാല് വർഷം തടവും ഒരു ലക്ഷം യൂറോ പിഴയുമാണ് പാരിസ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. ഇതോടെ 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മരീൻ ലെ പെന്നിന് കഴിയില്ല.
പാരിസ് ക്രിമിനല്‍ കോടതി ജഡ‍്ജി ബെനഡിക്ട് ദെ പെര്‍ത്തൂയിസാണ് ശിക്ഷ വിധിച്ചത്. ലെ പെന്‍ 474,000 യൂറോയുടെ തിരിമറി നടത്തിയെന്ന് കോടതി കണ്ടെത്തി. ഇവര്‍ നയിക്കുന്ന നാഷണല്‍ റാലി പാര്‍ട്ടിയുടെ ഒമ്പത് യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളും ഇവരുടെ 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവരെല്ലാം ചേര്‍ന്ന് 27.76 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.
2004നും 2017നുമിടയില്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗമെന്ന നിലയില്‍ സഹായികളെയും സ്റ്റാഫിനെയും നിയമിക്കാന്‍ ലഭിച്ച പണം സ്വന്തം പാര്‍ട്ടി ഭാരവാഹികള്‍ക്കും അംഗരക്ഷകന്‍ ഉള്‍പ്പെടെയുള്ള പഴ്സണല്‍ സ്റ്റാഫിനും ശമ്പളം നല്‍കാന്‍ മരീന്‍ ലെ പെന്നും ഒമ്പത് നാഷണല്‍ റാലി പാര്‍ട്ടി എംഇപിമാരും (മെമ്പര്‍ ഓഫ് യൂറോപ്യന്‍ പാര്‍ലമെന്റ്) ഉപയോഗിച്ചതാണ് കേസ്.
ആസൂത്രിതമായാണ് പണം തിരിമറി നടത്തിയത്. നാഷണല്‍ റാലി പാര്‍ട്ടിക്കുള്ളില്‍ ഇതിനായി പ്രത്യേക സംവിധാനം പ്രവര്‍ത്തിച്ചിരുന്നു. പാര്‍ലമെന്റ് അംഗത്തിന്റെ സഹായിയെന്ന പേരില്‍ റിക്രൂട്ട്മെന്റ് നടത്തുകയും പാര്‍ട്ടിയുടെ ജോലികള്‍ ചെയ്യിപ്പിക്കുകയുമായിരുന്നു.
What's Your Reaction?






