ഇറാനിൽ യുദ്ധഭീതി: ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് എംബസിയുടെ നിർദ്ദേശം
വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണം
ന്യൂഡൽഹി: ഇറാനുനേരെ അമേരിക്കൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന്, അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ലഭ്യമായ വാണിജ്യ വിമാനങ്ങളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗിച്ച് ഉടൻ മടങ്ങാനാണ് നിർദ്ദേശം. വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണം.
പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ എപ്പോഴും കൈവശം വെക്കുകയും ചെയ്യുക. ഇറാനിലുള്ളവർ എംബസിയിൽ പേര് വിവരങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
പ്രാദേശിക വാർത്തകൾ ശ്രദ്ധിക്കുകയും എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുക.
ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ നടക്കാനിരിക്കെ, ട്രംപ് ഭരണകൂടം ഗൾഫ് മേഖലയിലേക്ക് വൻതോതിൽ യുദ്ധവിമാനങ്ങളും സൈനിക ഉപകരണങ്ങളും നീക്കി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മ പുതുക്കി ഇറാനിലെ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. അടിയന്തര സഹായത്തിന് +989128109115, +989128109109, +989128109102, +989932179359 എന്നീ ഫോണ്‍ നമ്പറുകളിലേക്കും cons.tehran@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്കും ബന്ധപ്പെടുക.
What's Your Reaction?