ഇന്ത്യക്കാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് പുനഃരാരംഭിച്ചു; നയതന്ത്ര ബന്ധത്തിൽ നിർണായക വഴിത്തിരിവ്
ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വിസ സേവനങ്ങളും ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ധാക്ക: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നാം ദിവസമാണ് ഈ സുപ്രധാന നീക്കം.
ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും നയതന്ത്ര പിരിമുറുക്കങ്ങളും കാരണം കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും വിസ സേവനങ്ങൾ നിർത്തിവെച്ചത്. മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തിന് ശേഷം താരിഖ് റഹ്മാൻ അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി (BNP) സർക്കാർ മുൻഗണന നൽകുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാർക്ക് എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങളും വെള്ളിയാഴ്ച രാവിലെ മുതൽ ലഭ്യമായിത്തുടങ്ങിയെന്ന് ബംഗ്ലാദേശ് ഹൈക്കമ്മിഷൻ അറിയിച്ചു.
ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വിസ സേവനങ്ങളും ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശിന്റെ നടപടി. നയതന്ത്ര തലത്തിലെ പിരിമുറുക്കം കുറയുന്നത് ഇരുരാജ്യങ്ങളിലെയും യാത്രക്കാർക്കും വ്യാപാര മേഖലയ്ക്കും വലിയ ആശ്വാസമാകും.
What's Your Reaction?



