ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്
തിരുവനന്തപുരം∙ പതിറ്റാണ്ടുകള്‍ക്കു ശേഷം പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ച് ഡപ്യൂട്ടി മേയര്‍ ആശാനാഥ്. നഗരത്തില്‍ വീടില്ലാത്തവര്‍ക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും കോർപറേഷന്‍ തന്നെ നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഡപ്യൂട്ടി മേയര്‍ ആശാനാഥ് വ്യക്തമാക്കി. ഇതിന് പുറമേ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. അനന്തപുരി തൊഴില്‍ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതിയും ആരംഭിക്കും.
വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന അടല്‍ കന്റീന്‍ പദ്ധതിക്കായി 2 കോടി രൂപ വകയിരുത്തി. കോര്‍പറേഷന് കീഴില്‍ ഒരു കോടി രൂപ ചെലവില്‍ അടല്‍ സൂപ്പര്‍മാര്‍ക്കറ്റും ആരംഭിക്കും. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ പ്രൈം ഹെല്‍ത്ത് ലാബ് സൗകര്യങ്ങള്‍ക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്‌കാനിങ്, എംആർഐ, എക്‌സ്റേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപയും വകയിരുത്തി. നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ എച്ച്എല്‍എല്ലുമായി സഹകരിച്ച് കലക്‌ഷന്‍ സെന്ററുകള്‍ തുടങ്ങും.
കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് രാജ്യാന്തര ഓഫിസ് ആരംഭിക്കും. ജര്‍മന്‍, ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യന്‍ ഭാഷകളിലും പരിശീലനം നല്‍കാന്‍ നോര്‍ക്കയുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ 5 കോടി ചെലവിട്ട് സണ്‍റൈസ് പദ്ധതി ആരംഭിക്കും. പൊതുസ്ഥലങ്ങളില്‍ 200 അത്യാധുനിക ശുചിമുറികള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ വകയിരുത്തി. നേമത്ത് 2 കോടി രൂപ ചെലവില്‍ മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സ് ആരംഭിക്കും. തെരുവുനായ ഷെല്‍ട്ടറിന് 3 കോടി, പുതിയ എബിസി സെന്റിന് 3 കോടി, പോര്‍ട്ടബിള്‍ ക്രിമറ്റോറിയത്തിന് 50 ലക്ഷം, സീവറേജ് നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന് 10 കോടിയും അനുവദിച്ചു.
What's Your Reaction?