ലൈംഗിക പീഡനക്കേസ്; പ്രശോഭ് വത്സനെ കസ്റ്റഡിയില്‍ വിട്ട് കോടതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റഡി അനുവദിച്ചത്.
ഇന്ന് തന്നെ പ്രശോഭ് വത്സനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതിയുടെ വീടും പരാതിയിൽ പരാമർശിക്കുന്ന മറ്റ് സ്ഥലങ്ങളും ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിക്കുകയും പിന്നീട് താമസസ്ഥലത്ത് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭ് വത്സനെ കണ്ടെത്താൻ മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രശോഭ് വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



