ട്വന്റി-20 ലോകകപ്പ്: കരുത്തരുടെ 'സൂപ്പർ 8' പോരാട്ടം ഇന്ന് തുടങ്ങുന്നു; ഇന്ത്യയുടെ ആദ്യ അങ്കം നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ
മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണ് ഇത്തവണത്തെ ഏറ്റവും വലിയ അദ്ഭുതം
കൊളംബോ: ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ടൂർണമെന്റ് ഇനി ഏറ്റവും നിർണ്ണായകമായ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച രാത്രി കൊളംബോയിൽ നടക്കുന്ന പാകിസ്താൻ - ന്യൂസീലൻഡ് മത്സരത്തോടെയാണ് സൂപ്പർ എയിറ്റിന് തുടക്കമാകുന്നത്.
മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണ് ഇത്തവണത്തെ ഏറ്റവും വലിയ അദ്ഭുതം. ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സിംബാബ്‌വേ സൂപ്പർ എയിറ്റിലെത്തിയത്.
ഐ.സി.സി.യുടെ പ്രീ സീഡിങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സ്വന്തം മണ്ണിൽ തന്നെ കളിക്കുമെന്ന് ഉറപ്പാക്കിയാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ സൂപ്പർ എയിറ്റ് മത്സരം ഞായറാഴ്ച രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. പ്രാഥമിക റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക നിലവിൽ മികച്ച ഫോമിലാണ്. രണ്ടുതവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ആതിഥേയരായ ശ്രീലങ്ക എന്നിവരും കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്.
220 റൺസ് നേടിയ പാകിസ്താന്റെ സാഹിബ്സദ ഫർഹാൻ ആണ് ഒന്നാമത്. ഇന്ത്യക്കാരിൽ ഇഷാൻ കിഷൻ (176 റൺസ്) ആണ് മുന്നിൽ. ഇന്ത്യയുടെ വരുൺ ചക്രവർത്തി, സിംബാബ്‌വേയുടെ ബ്ലെസ്സിങ് മുസറാബനി എന്നിവർ ഒൻപത് വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ രണ്ടാമതുണ്ട്. യു.എസിന്റെ ഷാഡ്ലെ വാൻ ഷാൽക്വിക് (13 വിക്കറ്റ്) ടൂർണമെന്റിൽ നിന്ന് മടങ്ങിയതോടെ ഒന്നാം സ്ഥാനത്തിനായി വലിയ മത്സരമാണ് നടക്കുന്നത്.
What's Your Reaction?