'പുറത്തിറങ്ങുമ്പോള്‍ ഗെസ്റ്റ് ഹൗസ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകരുത്'; സുരേഷ് ഗോപിയുടെ വിലക്ക്
ജബൽപുരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചിരുന്നു.

കൊച്ചി: ഗെസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയിൽനിന്നു പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.
ജബൽപുരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചിരുന്നു. ‘‘നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ.’’– എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
What's Your Reaction?






