സംസ്ഥാന ബജറ്റ്: കട്ടപ്പന-തേനി തുരങ്കപാത വരുന്നു; ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കും
പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാദൂരത്തിൽ 20 കിലോമീറ്റർ ലാഭിക്കാം
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇടുക്കിയിലെ മലയോര മേഖലയുടെ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന തുരങ്കപാതയാണ് ഈ ബജറ്റിലെ പ്രധാന ആകർഷണം. ഇടുക്കിയിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ തുരങ്കപാത നിർമ്മിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാദൂരത്തിൽ 20 കിലോമീറ്റർ ലാഭിക്കാം. ഇതിന്റെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ നീക്കിവെച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79.03 കോടി രൂപയും എംസി റോഡ് വികസനത്തിനായി 5,917 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കും. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് ഏർപ്പെടുത്തും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പുതുക്കിയ പതിപ്പ് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ക്യാൻസർ, എയ്ഡ്സ് ബാധിതർക്ക് 2,000 രൂപ ധനസഹായം നൽകും. തൊഴിലുറപ്പ് പദ്ധതിക്കായി 1,000 കോടി രൂപ അധിക വിഹിതമായി അനുവദിച്ചു. സംസ്ഥാനത്തെ യുവജന ക്ലബുകൾക്ക് 10,000 രൂപ വീതം സഹായം നൽകും. തെങ്ങ് കൃഷിയുടെ ഉന്നമനത്തിനായി 100 കോടി രൂപ വകയിരുത്തി.
What's Your Reaction?

