നെടുംതൂണായി കോലി; ചാംപ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഓസീസ് പടുത്തുയര്‍ത്തിയ 265 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
നെടുംതൂണായി ടീമിനെ നയിച്ച വിരാത് കോലി (84) സെഞ്ച്വറിയ്ക്ക് വെറും 14 റണ്‍സ് അകലെ വീണുപോയെങ്കിലും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 98 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 84 റണ്‍സെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം.
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍തന്നെ ശുഭ്മാന്‍ ഗില്ലിനെ (8) നഷ്ടമായി. രണ്ടുതവണ ക്യാച്ചില്‍നിന്ന് രക്ഷപ്പെട്ട രോഹിത് ശര്‍മയെ എട്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 29 പന്തില്‍നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിതിന്‍റെ മടക്കം. മൂന്നാം വിക്കറ്റില്‍ കോലിയും ശ്രേയസും കൂടി ചേര്‍ന്നതോടെ 91 റണ്സ് വിജയത്തിന് നിര്‍ണായകമായി. പിന്നാലെ 62 പന്തില്‍നിന്ന് മൂന്ന് ഫോറടക്കം 45 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങി.
ശ്രേയസ് പുറത്തായ ശേഷം അഞ്ചാമന്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. സ്‌കോര്‍ 178ല്‍ നില്‍ക്കേ അക്ഷറിനെ നഷ്ടമായി. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 44 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് 47 റണ്‍സ് ചേര്‍ത്ത കോലി ടീം സ്‌കോര്‍ 200 കടത്തി. 43-ാം ഓവറില്‍ സെഞ്ചുറിയിലേക്ക് 16 റണ്‍സകലെ കോലി മടങ്ങി. ശേഷം രാഹുലും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
What's Your Reaction?






