തിരുവനന്തപുരം കോളജിൽ വിദ്യാർഥിക്ക് നേരെ ക്രൂര മർദനം; പ്രതിയായ വിദ്യാർത്ഥി പിടിയിൽ
സംഘർഷമുണ്ടാക്കിയ വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതിന് മർദിച്ചു എന്നാണ് ആദിഷിന്റെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ വിദ്യാർഥിക്ക് ക്രൂര മർദനം. സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥി പിടിയിൽ. ഒന്നാംവർഷ വിദ്യാർഥി ആദിഷിന് ആണ് മർദനമേറ്റത്. സംഭവത്തില്‍ സീനിയർ വിദ്യാർഥി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം സംഭവത്തിൽ ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ മർദ്ദനത്തിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ആദിഷിന്റെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
മര്‍ദ്ദനത്തിൽ പരിക്കേറ്റ ആദിഷ് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർഥിയാണ് ആദിഷ്.
സംഘർഷമുണ്ടാക്കിയ വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതിന് മർദിച്ചു എന്നാണ് ആദിഷിന്റെ പരാതിയിൽ പറയുന്നത്. ഒരാഴ്ച മുൻപാണ് കോളേജിൽ സംഘർഷം ഉണ്ടായത്. ഇത് ആദിഷ് തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആദിഷിനെ ഇന്നലെ സംഘം ചേർന്ന് മർദിച്ചത്. ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിതിൻ. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്.
What's Your Reaction?






