ചിറ്റൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പേജിൽ എൽ.ഡി.എഫിന് വോട്ട് അഭ്യർത്ഥന; 'ഡീൽ' ആരോപണവുമായി യു.ഡി.എഫ്
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ചിറ്റൂർ മണ്ഡലത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി വൻ വിവാദം. എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്.
യു.ഡി.എഫ് ചിറ്റൂരിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ 'മോതിരം' വോട്ട് അഭ്യർത്ഥനയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.വികസനത്തിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മണ്ഡലത്തിൽ എൽ.ഡി.എഫ് - ബി.ജെ.പി 'ഡീൽ' നടക്കുന്നുണ്ടെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പറഞ്ഞു. ഇരുമുന്നണികൾക്കും ഒരേ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.
What's Your Reaction?