പത്തനംതിട്ട പെരുനാട്ടിലെ സി.ഐ.ടി.യു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിലയിലാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ലോഡിംഗ് തൊഴിലാളികൾ തമ്മിൽ ചില പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിരുന്നു.

പത്തനംതിട്ട: പെരുനാട്ടിലെ സി.ഐ.ടി.യു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതിക്കായി ഊർജിതമായ അന്വേഷണം പോലീസ് തുടരുന്നുണ്ട്. കേസിൽ എട്ടു പ്രതികളാണ് നിലവിൽ ഉള്ളത്. രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിലയിലാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ലോഡിംഗ് തൊഴിലാളികൾ തമ്മിൽ ചില പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിരുന്നു.
കൊലയ്ക്ക് പിന്നിൽ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. എന്നാൽ ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ സൂരജ് ആരോപണത്തെ നിഷേധിക്കുന്നു. മറിച്ച് പ്രതികളിൽ രണ്ടു പേർ സി.പി.ഐ.എം അനുഭാവികളാണെന്നും പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികൾ ആക്രമിച്ച സമയം തടസം നിൽക്കാനെത്തിയപ്പോഴാണ് ജിതിനെയും ആക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്.
കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
What's Your Reaction?






