തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേ സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക ആവശ‍്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇതുസംബന്ധിച്ച് സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്കാണ് ഗവർണർ കത്തയച്ചത്. രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 ലക്ഷം രൂപയാണ്. അതായത് രണ്ടു സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോൾ രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.