തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും സ്വര്‍ണം കെട്ടിയതിലെ നടപടിക്രമങ്ങളിലും ദുരൂഹതയെന്ന് റിപ്പോർട്ട്. 2019 ലാണ് ഇവയിൽ സ്വർണ്ണം കെട്ടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിന്റെ മകനെ ചുമതല ഏല്‍പ്പിച്ചതെന്നത് വ്യക്തമല്ല.
2019 മാര്‍ച്ച് 16 നാണ് അറ്റകുറ്റപ്പണിക്കായി ജയശങ്കര്‍ പദ്മനെ ചുമതലപ്പെടുത്തി കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്ന് യോഗദണ്ഡും രുദ്രാഷമാലയും കൈമാറുന്നുവെന്നാണ് ഏപ്രിൽ 14ന് തയ്യാറാക്കിയ മഹസറിലുള്ളത്.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പദ്‌മകുമാർ രംഗത്തെത്തി. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണി മകൻ ഏറ്റെടുത്തതെന്നാണ് പത്മകുമാറിന്‍റെ വിശദീകരണം. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു.
ക്ഷേത്രനടയ്ക്ക് മുന്നിൽ വെച്ച് തന്നെയാണ് ഇതിന്റെ അറ്റകുറ്റപണികൾ നടത്തി തിരിച്ചുകൊടുക്കുകയാണ് ഉണ്ടായത്. വഴിപാടായിട്ടാണ് മകൻ ഇത് ചെയ്തത്. സ്പോൺസറെ പുറത്തു നിന്ന് കണ്ടെത്താൻ പറഞ്ഞപ്പോൾ ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാൽ അത് മകൻ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.