പരിശീലിപ്പിച്ചത് നൂറിലേറെ യുവാക്കളെ; പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലകന്‍ മൊയ്തീന്‍കുട്ടി അറസ്റ്റില്‍
ഏകദേശം നൂറിലധികം യുവാക്കൾക്ക് ഇയാൾ പരിശീലനം നൽകിയിട്ടുണ്ട്
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓർഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടി കൊച്ചി വിമാനത്താവളത്തിൽ വെച്ച് എ.ൻഐ.എ സംഘത്തിന്റെ പിടിയിലായി. യുഎഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വിദേശത്തുനിന്ന് എത്തിയപ്പോഴാണ് അറസ്റ്റിലായത്.
സംസ്ഥാനത്തുടനീളം 10 വർഷത്തോളം ആയുധ പരിശീലനത്തിന് നേതൃത്വം നൽകിയ 'മാസ്റ്റർ ട്രെയിനർ' ആണ് മൊയ്തീൻകുട്ടിയെന്ന് എൻഐഎ വ്യക്തമാക്കി. ഏകദേശം നൂറിലധികം യുവാക്കൾക്ക് ഇയാൾ പരിശീലനം നൽകിയിട്ടുണ്ട്.
സംഘടന നിരോധിച്ചതോടെ ഒളിവിൽ പോയ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അധ്യാപകന്റെ കൈവെട്ടിയ കേസിലും ഇയാൾ പ്രതിയാണ്. പിഎഫ്‌ഐ കേസിലെ 70-ാം പ്രതിയായാണ് മൊയ്തീൻകുട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നു മൊയ്തീൻകുട്ടി. ഇയാളുടെ വിദേശത്തെ പ്രവർത്തനങ്ങളെക്കുറിച്ചും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് ഇനിയും അഞ്ച് പ്രതികളെക്കൂടി (മുഹമ്മദ് മൻസൂർ (പട്ടാമ്പി), അബ്ദുൾ വഹാബ് (പറവൂർ), അബ്ദുൾ റഷീദ് (പട്ടാമ്പി), മുഹമ്മദ് യാസർ അറാഫത്ത് (ആലങ്ങാട്), ടി.എ. അയൂബ് (എടവനക്കാട്)) പിടികിട്ടാനുണ്ട്. ഇവർക്കായി 2024-ൽ എൻഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു: .
What's Your Reaction?



