ലഷ്‌കറെ തൊയിബയുടെ സ്ഥാപക നേതാവിന് വെടിയേറ്റു; ലാഹോറിൽ അജ്ഞാതന്റെ ആക്രമണം
ഭീകരപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഭീകരരെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ചുമതലകൾ
ഇസ്ലാമാബാദ്: ലഷ്‌കറെ തൊയിബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസയ്ക്ക് ലാഹോറിൽ വെച്ച് വെടിയേറ്റു. അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ലാഹോറിലെ ഒരു ന്യൂസ് ചാനൽ ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. വെടിയുതിർത്ത ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ലഷ്‌കറെ തൊയിബ രൂപീകരിച്ച 17 അംഗ സംഘത്തിലെ പ്രധാനിയായിരുന്നു അമീർ ഹംസ. സംഘടനയുടെ പ്രസിദ്ധീകരണങ്ങളിലൂടെയും തീവ്ര പ്രസംഗങ്ങളിലൂടെയും ഇയാൾ കുപ്രസിദ്ധനാണ്.
ഭീകരപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഭീകരരെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ചുമതലകൾ. 2018-ൽ ലഷ്‌കറുമായി അകന്ന ഇയാൾ 'ജെയ്ഷെ മൻഫാഖ' എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചിരുന്നു. ജമ്മു കശ്മീർ മേഖലയിൽ ഇവർ ഭീകരപ്രവർത്തനങ്ങൾക്ക് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മേയ് മാസത്തിലും അമീർ ഹംസയ്ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലാഹോറിലെ വീട്ടിൽ വെച്ച് ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വെടിയേറ്റതാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പാക് അധികൃതർ അത് സ്ഥിരീകരിച്ചിരുന്നില്ല.
What's Your Reaction?