പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക്കിസ്ഥാനെതിരെ തുടക്കമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’ തുടരും. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കി നേരത്തേ സിന്ധൂനദീജല വിതരണക്കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയത് പാക്കിസ്ഥാന് കനത്ത അടിയായിരുന്നു.
തൊട്ടുപിന്നാലെ ഇന്ത്യ ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ വമ്പൻ ജലവൈദ്യുതി പദ്ധതി ആവിഷ്കരിച്ചത് പാക്കിസ്ഥാന് കൂടുതൽ ആഘാതവുമായിരുന്നു. ഇപ്പോഴിതാ, വേനൽ തുടങ്ങുംമുൻപേ രവി നദിയിലെ വെള്ളംകൂടി തടയാനുള്ള തീരുമാനത്തിലാണ് ഇന്ത്യ.
നേരത്തേ രവി നദിയിൽ നിന്ന് ഇന്ത്യയുടെ ആവശ്യംകഴിഞ്ഞുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കിയിരുന്നു. സമ്പദ്‍വ്യവസ്ഥയുടെ മുന്തിയപങ്കും കൃഷിയെ ആശ്രയിക്കുന്ന പാക്കിസ്ഥാന് ഇത് വലിയ ആശ്വാസവുമായിരുന്നു. ജമ്മു കശ്മീർ മന്ത്രി അഹമ്മദ് റാണയാണ് ഇന്ത്യയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വേനൽക്കാലത്ത് കത്വ, സാംബ ജില്ലകൾക്ക് വെള്ളം ഉറപ്പാക്കാനാണ് പാക്കിസ്ഥാനിലേക്ക് ഒഴുക്കിയിരുന്ന അധികജലം തടയുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തേ സിന്ധൂനദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ രാജ്യാന്തര വേദികളിൽ പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിട്ടില്ല. 1960ൽ ലോകബാങ്കിന്റെ മധ്യസ്ഥയിൽ തയാറാക്കിയ കരാർ പ്രകാരം സത്‍ലജ്, രവി തുടങ്ങിയ ‘കിഴക്കൻ’ നദികളിലെ (ഈസ്റ്റേൺ റിവേഴ്സ്) വെള്ളം പൂർണമായി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും. വെസ്റ്റേൺ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയിലെ വെള്ളത്തിന് ഇതേ അധികാരം പാക്കിസ്ഥാനുമുണ്ട്.