ഇംഫാല്‍: മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുമെന്ന് മോദി പറഞ്ഞു.
മണിപ്പൂരിൽ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കലാപം പൊട്ടിപ്പുറപ്പെട്ട 2023 ന് ശേഷം ആദ്യമായാണ് മോദി മണിപ്പൂരിലെത്തുന്നത്. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചു. പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു.
മണിപ്പൂരിൻറെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർക്കാർ മണിപ്പൂരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഫാലിനെ ദേശീയ റെയിൽവേ പാതയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു.