ഇന്ത്യ - ചൈന വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനഃരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് ഈ നീക്കം

ന്യൂഡല്‍ഹി/ബെയ്ജിങ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് ഈ നീക്കം.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വർഷം ആദ്യം മുതൽ ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷൻ അധികാരികൾ ചർച്ചകൾ നടത്തിവരികയായിരുന്നു. ഈ ചർച്ചകളിലാണ് സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ദോക് ലാം സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ ആദ്യമായി നിലച്ചത്. പിന്നീട് കോവിഡ് മഹാമാരിയെത്തിയതോടെ ഇത് വീണ്ടും നീണ്ടുപോയി. ഇതിനിടെയുണ്ടായ ഗൽവാൻ സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിക്കുകയും ചെയ്തു.
നേരത്തേ, ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കായിരുന്നു ഇന്ത്യയിൽ നിന്ന് സർവീസുകളുണ്ടായിരുന്നത്.
What's Your Reaction?






