സ്വർണമോഷണം പത്മനാഭസ്വാമി ക്ഷേത്രത്തിലും! വൈരനാമമുൾപ്പെടെ 78 ഗ്രാം സ്വർണം കാണാനില്ലെന്ന് റിപ്പോർട്ട്
ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ നിന്ന് 78 ഗ്രാമോളം സ്വർണത്തിന്‍റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് സൂചന
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വൈരനാമമുൾപ്പെടെ 78 ഗ്രാം സ്വർണം കാണാനില്ലെന്ന് റിപ്പോർട്ട്. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച 'വൈര നാമം' ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ഗുരുതരമായ മോഷണവിവരങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.
സ്വർണ നിർമ്മിതികൾ അറ്റകുറ്റപ്പണികൾക്കായി മാസങ്ങൾക്ക് മുൻപ് കൊണ്ടുപോയെന്നാണ് അമൂല്യ വസ്തുക്കളെക്കുറിച്ച് ക്ഷേത്ര രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ഇവയൊന്നും തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
മാത്രമല്ല ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ നിന്ന് 78 ഗ്രാമോളം സ്വർണത്തിന്‍റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് സൂചന. ഇന്‍റലിജൻസ് വിഭാഗം നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സർക്കാരിന് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചത്.
ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയിൽ വൻ ആശങ്ക രേഖപ്പെടുത്തിയ പോലീസ് മേധാവി, തിരുവാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കാൻ കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ-വെള്ളി ആഭരണങ്ങളും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
What's Your Reaction?



