''ഐ വാണ്ടഡ് ടു റേപ്പ് യു' എന്ന് പറഞ്ഞുകൊണ്ട് അതിക്രമം, "നമുക്ക് ഒരു കുഞ്ഞു വേണം" എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു'
വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്ന് പറഞ്ഞാണ് ഹോം സ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയത്
തിരുവനന്തപുരം: ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയിൽ വാദം ആരംഭിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായതായി അതിജീവിതയുടെ മൊഴി പോലീസ് കോടതിയിൽ സീൽ വെച്ച കവറിൽ സമർപ്പിച്ചു. മൊഴിയിലെ പ്രധാന വിവരങ്ങൾ:
വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്ന് പറഞ്ഞാണ് ഹോം സ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയത്. ശരീരമാകെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. 'ഐ വാണ്ടഡ് ടു റേപ്പ് യു' എന്ന് പറഞ്ഞുകൊണ്ടാണ് അതിക്രമം തുടർന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു.
അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. ലൈംഗികാതിക്രമത്തിന് ശേഷം മാനസികമായും ശാരീരികമായും തകർന്ന യുവതിയുമായി വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുകയും വീടിന്റെ പരിസരത്ത് കാറുമായി എത്തി കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
"നമുക്ക് ഒരു കുഞ്ഞു വേണം" എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയക്കുന്നുവെന്നും അതിജീവിത അന്വേഷണ സംഘത്തോട് പറഞ്ഞു. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ പോലീസ് നിയോഗിച്ചു. ആദ്യ സംഘത്തിൽനിന്ന് വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തിയ ആദ്യസംഘം കർണാടകയിൽനിന്നു തിരിച്ചെത്തിയിരുന്നു. പുതിയ സംഘം ഉടൻ കർണാടകയിലേക്ക് തിരിക്കും. രാഹുൽ കഴിഞ്ഞ മാസം 27-നാണ് ഒളിവിൽ പോയത്.
മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസിൽ, ഹൈക്കോടതി നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന ഡിസംബർ 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് കെ. ബാബുവിൻ്റെ ഉത്തരവ്.
What's Your Reaction?