അർപോറ: ഗോവയിലെ ക്ലബ്ബിൽ അഗ്നിബാധ. തീപിടുത്തത്തിൽ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. അർപോറ പ്രദേശത്തെ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേ എന്ന നിശാക്ലബ്ബിലാണ് അർധരാത്രിയോടെ തീപിടുത്തമുണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് നിഗമനം. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. അടുക്കള ഭാഗത്താണ് മൃതദേഹങ്ങളിൽ മിക്കതും കണ്ടെത്തിയത്. അതിനാൽ മരിച്ചവരിൽ മിക്കവരും ക്ലബ്ബിലെ ജീവനക്കാരാണെന്ന നിഗമനത്തിലാണ് പോലീസ്. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെങ്കിൽ ക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.