തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; രക്ഷാദൗത്യത്തിന് നാവിക സേനയും
നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്

ബെംഗ്ലൂരു : നാഗർകുർണൂൽ ദുരന്തത്തിൽ ടണലിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും രംഗത്ത്. അപകടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് രക്ഷാപ്രവർത്തനത്തിന് എത്തുമെന്നാണ് വിവരം. മണ്ണിടിഞ്ഞ് എട്ട് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി.
നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ അവശിഷ്ടങ്ങൾ ഇ-കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയയും നടക്കുകയാണ്. ഒമ്പതര അടി വ്യാസമുള്ള ടണൽ പൂർണമായും അവശിഷ്ടങ്ങൾ വന്ന് മൂടിയ നിലയിലാണ്.
പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ശനിയാഴ്ചയാണ് അപകടം നടന്നത്. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്.
What's Your Reaction?






