ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

സംസ്കാരചടങ്ങുകൾ വൈകിട്ട് 6 മണിക്ക് നടക്കും

Feb 24, 2025 - 14:30
Feb 24, 2025 - 14:31
 0  9
ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി ഗുരുജ്യോതിയിൽ ലയിച്ചു. 72 വയസ്സായിരുന്നു. (പൂർവ്വാശ്രമത്തിൽ എൻ. രവീന്ദ്രൻ നായർ ). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഞായറാഴ്ച മുതൽ നില അതീവഗുരുതരമായിരുന്നു.

 ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ അവസ്ഥയിൽ പുരോഗതി ഉണ്ടായില്ല. ഇന്ന് (2025 ഫെബ്രുവരി 24 തിങ്കളാഴ്ച ) രാവിലെ 11 മണിയോടെ ദേഹവിയോഗം സംഭവിച്ചത്. 2021 ൽ കോവിഡിനെ തുടർന്നാണ് സ്വാമിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. അന്നു മുതൽ ചികിത്സയിലായിരുന്നു. പിന്നീടാണ് അർബുദം പിടിപെട്ടത്. സ്വാമിയുടെ വിയോഗത്തെ തുടർന്ന് ആശ്രമത്തിൽ പ്രത്യേക ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അനുശോചനം അറിയിച്ചു.

ഇന്ന് (24/02/2025) ഉച്ചയ്ക്ക് 2 മണി മുതൽ ആശ്രമം സ്പിരിച്വൽ സോൺ ഹാളിൽ പൊതുദർശനമുണ്ടാകും. സംസ്കാരചടങ്ങുകൾ വൈകിട്ട് 6 മണിക്ക് നടക്കും. 

ഇടുക്കി കല്ലാർ പട്ടം കോളനി ചോറ്റുപാറ ചരുവിള വീട്ടിൽ ആർ.നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953 നവംബർ 30ന് ജനനം. എൻ.രവീന്ദ്രൻ നായർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 1972-ൽ കല്ലാറിൽ വച്ച് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടുമുട്ടിയത് ജിവിതത്തിൽ വഴിത്തിരിവായി . 1974-ൽ സ്വാമിയുടെ കുടുംബം പോത്തൻകോട് ആശ്രമത്തിൽ എത്തി. സ്വാമിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത് എൺപതുകളിലാണ്. പോത്തൻകോട് ജംഗ്ഷനിലുളള ശാന്തിഗിരിയുടെ അങ്ങാടിക്കടയിൽ നിന്നും സേവനം ആരംഭിച്ചു പിന്നീട് ബ്രഹ്മചാരിയായി. ഗുരുനിർദ്ദേശപ്രകാരം ഫിനാൻസിന്റെ ചുമതല വഹിച്ചു. കല്ലാർ ബ്രാഞ്ചിന്റെ കാര്യദർശിയായി.

ആശ്രമത്തിലെ പൂജാദികാര്യങ്ങളിൽ സജീവമായതോടെ ഗുരു ദീക്ഷ നൽകുകയും 2002 ജനുവരി 30ന് സന്ന്യാസം സ്വീകരിച്ച് ഗുരുധർമ്മ പ്രകാശസഭ അംഗമാവുകയും ചെയ്തു. 2010 മാർച്ച് 14ന് ആശ്രമം ഡയറക്ടർ ബോർഡംഗമായി ചുമതലയേറ്റു. 

ആശ്രമത്തിൽ എത്തുന്ന ഭക്തജനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് അവർക്ക് പ്രസാദം നൽകിയേ സ്വാമി മടക്കി വിടാറുള്ളൂ. ഏവരുടെയും സുഖവിവരങ്ങൾ അന്വേഷിക്കും. വിഷമങ്ങളുമായി വരുന്നവരെ ആശ്വസിപ്പിച്ച് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയും. 2010ൽ താമര പർണശാലയുടെ സമർപ്പണത്തിനു ശേഷം പർണ്ണശാലയിലെ പൂജാദികാര്യങ്ങളുടെ മേൽനോട്ടം സ്വാമിയ്ക്കായിരുന്നു. കോവിഡ് കാലത്തിനിടെ അർബുദം പിടി മുറുക്കിയെങ്കിലും സ്വാമിയുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. എൻ.രാധമ്മ, എൻ.ശശീന്ദ്രൻ നായർ, സി.എൻ.രാജൻ, എൻ.രാധാകൃഷ്ണൻ, ദിവംഗതയായ സരസമ്മ എന്നിവർ സ്വാമിയുടെ സഹോദരങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow