ധനസഹായ പ്രതിസന്ധി; ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥികൾക്കുള്ള ഭക്ഷ്യ സഹായം പകുതിയായി കുറയ്ക്കാൻ ഐക്യരാഷ്ട്രസഭ
കൊടും പീഡനത്തിനിരയായതും രാജ്യമില്ലാത്തതുമായ റോഹിംഗ്യൻ സമൂഹത്തിലെ വലിയൊരു വിഭാഗം ബംഗ്ലാദേശിലെ വൃത്തിഹീനമായ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്.

ധാക്ക: ഫണ്ടിന്റെ അഭാവം മൂലം അടുത്ത മാസം മുതൽ ബംഗ്ലാദേശിലെ പത്ത് ലക്ഷത്തോളം റോഹിംഗ്യൻ അഭയാർത്ഥികൾക്കുള്ള റേഷൻ പകുതിയായി കുറയ്ക്കേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസി അറിയിച്ചു.
കൊടും പീഡനത്തിനിരയായതും രാജ്യമില്ലാത്തതുമായ റോഹിംഗ്യൻ സമൂഹത്തിലെ വലിയൊരു വിഭാഗം ബംഗ്ലാദേശിലെ വൃത്തിഹീനമായ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്. അവരിൽ ഭൂരിഭാഗവും അയൽരാജ്യമായ മ്യാൻമറിൽ നിന്നും 2017 ലെ സൈനിക നടപടിയിൽ നിന്ന് പലായനം ചെയ്ത ശേഷം ഇവിടെയെത്തിയവരാണ്.
തുടർച്ചയായ സഹായ വെട്ടിക്കുറവുകൾ, തിങ്ങിനിറഞ്ഞ ജനവാസ കേന്ദ്രങ്ങളിലെ റോഹിംഗ്യകൾക്കിടയിൽ ഇതിനകം തന്നെ കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വ്യാപകമായ പോഷകാഹാരക്കുറവും ഇവർ അനുഭവിക്കുന്നു.
"ഗുരുതരമായ ഫണ്ടിംഗ് കുറവ്" പ്രതിമാസ ഭക്ഷ്യ വൗച്ചറുകൾ ഒരാൾക്ക് $12.50 ൽ നിന്ന് $6.00 ആയി കുറയ്ക്കാൻ നിർബന്ധിതമാക്കിയതായി യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ബുധനാഴ്ച പുറത്തുവിട്ട കത്തിൽ പറഞ്ഞു.
"നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഇപ്പോഴും മതിയായ ധനസഹായം ലഭിച്ചിട്ടില്ല, ചെലവ് ലാഭിക്കൽ നടപടികൾ മാത്രം പോരാ," കത്തിൽ പറയുന്നു.
അതേസമയം വെട്ടിക്കുറയ്ക്കലിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി തന്റെ ഓഫീസ് അടുത്ത ആഴ്ച കമ്മ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബംഗ്ലാദേശിലെ അഭയാർത്ഥി ഏജൻസിയിലെ എം.ഡി ഷംസുദ് ദൗസ എ.എഫ്.പിയോട് പറഞ്ഞു.
റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പശ്ചാത്തലത്തിൽ റോഹിംഗ്യൻ അഭയാർത്ഥികളെ സന്ദർശിക്കാൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ബുധനാഴ്ചത്തെ കത്ത് വരുന്നത്.
2017-ൽ മ്യാൻമറിൽ നടന്ന അടിച്ചമർത്ത (ഇപ്പോൾ ഐക്യരാഷ്ട്രസഭയുടെ വംശഹത്യ അന്വേഷണത്തിന്റെ വിഷയം കൂടിയാണ്) ലിൽ ഏകദേശം 7,50,000 റോഹിംഗ്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. കൊലപാതകം, ബലാത്സംഗം, തീവയ്പ്പ് എന്നിവയുടെ വേദനാജനകമായ കഥകളാണ് റോഹിംഗ്യകളുടെ ജീവിതങ്ങളിൽ നിഴലിക്കുന്നത്.
ബംഗ്ലാദേശ് തങ്ങളുടെ വലിയ അഭയാർത്ഥി ജനസംഖ്യയെ പിന്തുണയ്ക്കാൻ പാടുപെടുന്നു,എന്നാൽ മ്യാൻമറിലേയ്ക്ക് മൊത്തത്തിൽ മടങ്ങുന്നതിനോ മറ്റെവിടെയെങ്കിലും ഇവരെ പുനരധിവസിപ്പിക്കുന്നതിനോ ഉള്ള സാധ്യതകളും വിദൂരമാണ്.
കോക്സ് ബസാറിനു ചുറ്റുമുള്ള ക്യാമ്പുകളിൽ താമസിക്കുന്ന റോഹിംഗ്യകൾക്ക് തൊഴിൽ തേടാൻ അനുവാദമില്ല, അതിജീവിക്കാൻ അവർ പരിമിതമായ മാനുഷിക സഹായത്തെയാണ് ആശ്രയിക്കുന്നത്.
What's Your Reaction?






